Saturday, March 8, 2014

ആയിരത്തൊന്നു രാഗങ്ങൾ ഭാഗം - രണ്ട്



(ആയിരത്തൊന്നും രാവുകളുടെ കാവ്യാവിഷ്കാരം)


കർഷകന്റെ കഴുതയും കാളയും
(വൃത്തം: കേക)

ദൂരെയൊരൂരിൽ വാണ വർത്തകനുടയവൻ
തിര്യക്കുകൾ[1] തൻ ഭാഷ വരമായ് നൽകീ പോലും.

പക്ഷിയും മൃഗങ്ങളുമായ് കുറേയെണ്ണത്തിനെ
ഭക്ഷണം കൊടുത്തയാൾ പരിപാലിച്ചീരുന്നു.

മാടുകൾക്കിടയിലുണ്ടായിരുന്നൊരു കാള-
യിടക്കു മാത്രം പണിയെടുക്കും കഴുതയും.

പാടത്തും പറമ്പിലും വേലകൾ ചെയ്തു നടു-
വൊടിഞ്ഞ കാളയൊരു നാൾ കഴുതയെക്കണ്ടു.

ആലയിൽ സുഭിക്ഷമായുണ്ടുറങ്ങിയും സുഖ-
ലോലനായ് മഥിച്ചുമാ ഗർദഭം കഴിയുന്നു.

എന്നെങ്കിലുമൊരു നാൾ വന്നെങ്കിലായ്  നിന്നൂഴ-
മെന്നുര ചെയ്തു കാള നെടുവീർപ്പിട്ടേ നിന്നു.

ആത്മ മിത്രമാം കാളയോടന്നു കഴുതയു-
മോതിയൊരുപായമതിത്ഥമെന്നറിയുക:

“കൂട്ടുകാരാ, നാളെ നിൻ യജമാനൻ വന്നിട്ടു
കെട്ടുകളഴിച്ചങ്ങു കൊണ്ടു പോകുന്ന നേരം

കുഴഞ്ഞു നിലത്തു നീ വീഴണമടിച്ചാലു-
മെഴുന്നേൽക്കരുതന്നപാനവും വെടിയേണം”.

*                                  *                                  *

തൊഴുത്തിൻ പിന്നിൽ നിന്നും യജമാനൻ ഭാഷണം
മുഴുവൻ ശ്രവിച്ചതു മനസ്സിനുള്ളിൽ വച്ചു.

പണിക്കാർ നുഖവുമായ് രാവിലെയെത്തിയപ്പോൾ
ദണ്ണവുമഭിനയിച്ചങ്ങു വീണു പോയ് കാള.

ഏറെയധ്വാനിച്ചിട്ടുമെഴുന്നേൽക്കാതെ കൂനി
യിരുന്ന നേരമേമാനോതി ഭൃത്യരോടന്ന്:

പോകുവിൻ കഴുതയെപ്പിടിച്ചതിൻ കഴുത്തിൽ
വെക്കുവീൻ നുഖമിനി മേലതുഴുതീടട്ടെ”.

ജോലിയും കഴിഞ്ഞന്നു തളർന്നു വന്ന വിഡ്ഢി-
ക്കോലമക്കഴുതയോടോതി നന്ദിയും കാള.

പിന്നേയും രണ്ടു നാളീ വേലകൾ തുടർന്നപ്പോ-
ളന്നൊരു സൂത്രം തോന്നി കഴുതയരുൾ ചെയ്തു:

സോദരൻ കാളേയിന്നു നമ്മുടെ യജമാന-
നോതിയ വൃത്താന്തം കേൾ, ‘ദീനങ്ങൾ മാറിയില്ലേൽ

അറവുകാർക്കെങ്ങാനും വിറ്റുകൊണ്ടാ ശല്ല്യത്തി-
നറുതി വരുത്തിവീൻ തോലുരുഞ്ഞെടുക്കുവീൻ’.

വാർത്തയിങ്ങനെ കേട്ട മാത്രയിലോതി കാള
നേരത്തെയെഴുന്നേറ്റു പോകുമേൻ വരും ദിനം.

പുല്ലുകൾ തിന്നു വെള്ളം കുടിച്ചുന്മാദിക്കും
കാളയെ കണ്ടും കേട്ടുമുടമ ചിരിച്ചു പോയ്

എന്തിനേ ചിരിക്കുന്നൂവെന്നയാളോടു തന്റെ
പത്നിയന്നു കേട്ടപ്പോൾ ചെല്ലിയക്കണവനും:

‘സാദരം ക്ഷമിക്കണം സേദരീയെനിക്കവ-
യോതുവാൻ നിർവ്വാഹമില്ലോതിയാൽ മരിക്കും ഞാൻ.

ചത്തു പോയാലും വേണ്ടില്ലെനിക്കാ രഹസ്യങ്ങൾ
മൊത്തവുമറിയേണമെന്നവൾ ശഠിച്ചു പോയ്.

ദുഷ്ടയാമമങ്കതൻ മർക്കടമുഷ്ടിക്കു മേൽ
കഷ്ടമസ്സാധുവിനു വഴികൾ മുട്ടിപ്പോയി.

ബന്ധു മിത്രാദികളെ മുഴുവൻ വിളിച്ചയാ-
ളന്തരിക്കുവാൻ പോകും വാർത്തയന്നറിയിച്ചു.

ശേഷക്കാരെല്ലാമൊത്തു കൂടിയപ്പോഴും പിടി
വാശിയുപേക്ഷിക്കുവാൻ ഭാര്യയോ തുനിഞ്ഞില്ല.

മരിക്കും മുമ്പേയംഗസ്നാനത്തിനായിട്ടയാൾ
പുരയ്ക്കു പിന്നിലൂടെ നടന്നു പോകുന്നേരം

കൂട്ടിൽ നിന്നാഹ്ലാദിക്കും പൂവൻ കോഴിയോടന്ന്
വീട്ടിലെ വളർത്തു നായ് ചൊന്നതു കേട്ടുവയാൾ

നാണമില്ലേ നിനക്കു നമ്മുടെ യജമാനൻ
പ്രാണനും വെടിഞ്ഞങ്ങു പോകവേ രസിക്കുവാൻ?

സംഗതിയെന്തെന്നവൻ കേട്ട നേരം ശ്വാനനും
സംഭവങ്ങളൊക്കെയുമൊന്നൊന്നായ് വിവരിച്ചു:

ചൊല്ലിയന്നു കുക്കുടം വിഡ്ഢിയാണയാൾക്കെന്തേ
ചോൽ‌പ്പടിക്കൊരുത്തിയെ നിർത്തുവാനാകുന്നില്ല?.

അമ്പതു പിടക്കോഴിപ്പത്നിമാർക്കൊന്നിച്ചെന്റെ
ദാമ്പത്യമിന്നെത്ര മേൽ സുന്ദരമായ് നീങ്ങുന്നു.

മൾബറിച്ചെടിയുടെ വടി കൊണ്ടാ മൂഢന-
ക്കള്ളിയെത്തല്ലിശ്ശരിയാക്കുവാനറിയില്ലേ?.

ഇതു കേട്ടപാടയാൾ വടിയുമായിച്ചെന്നു
പൊതിരെത്തല്ലിയപ്പോൾ ക്ഷമ കേട്ടു പോൽ തന്വി.
*          *          *

മന്ത്രി മുഖ്യൻ തൻ മകൾ ഷഹറാസാദിനോട്
മന്ത്രിച്ചു ഭയക്കുന്നേൻ നിനക്കും കിട്ടുമടി.

എന്തു വന്നാലും വേണ്ടില്ലെൻ പിതാവേ പോകുവാൻ
തന്നെ ഞാനുറപ്പിച്ചു യാത്രയാക്കുവീൻ വേഗം.

അന്നു രാത്രി രാജാവിൻ മുന്നിലെത്തിയക്കന്യ
ചൊന്നു പോൽ കണ്ണീരുകൾ വാർത്തു കൊണ്ടു ഗദ്ഗദം:

കനിവുണ്ടാകേണമെൻ പ്രാണനാഥായിന്നെന്റെ-
യനിയത്തിയോടൊന്നു യാത്ര ചൊല്ലുവാനിപ്പോൾ

എന്തു പാതകം ചെയ്തുവെങ്കിലുമൊരാളുടെ-
യന്ത്യമാമഭിലാഷം നിറവേറ്റും നൃപന്മാർ.

സമ്മതം കൊടുത്തപ്പോൾ കൊച്ചനുജത്തി പമ്മി-
പ്പമ്മിയൊരു മൂലയിലിൽ വന്നിരുന്നുറക്കമായ്

ഷാഹ്സമാൻ ഷഹറാസാദിന്റെ കന്യാവനത്തിൽ
സംഹാര നൃത്തം ചെയ്തു തളർന്നു കിടക്കുമ്പോൾ

ചൊല്ലിയനന്തിരവൾ ചെന്നു ജേഷ്ടത്തിയോടു
ചൊല്ലുവീൻ കഥയൊന്നു മരിക്കും മുമ്പീ രാത്രി

അങ്ങനെയെങ്കിൽ നാമും കേൾക്കട്ടെയെന്നു രാജ-
നിംഗിതമറിയിച്ചപ്പോളവളാരംഭിച്ചു:

(തുടരും...)


[1] തിര്യക്ക് :മനുഷ്യനൊഴികെയുള്ള ജന്തുവര്‍ഗ്ഗത്തിന് പൊതുവെ പറയുന്ന പേര്.

Tuesday, January 21, 2014

ആയിരത്തൊന്നു രാഗങ്ങൾ - മമ്മൂട്ടി കട്ടയാട്

(ആയിരത്തൊന്നും രാവുകളുടെ കാവ്യാവിഷ്കാരം)

ആമുഖം
(വൃത്തംകിളിപ്പാട്ട്)

പണ്ടു പണ്ടിന്ത്യയ്ക്കും ചൈനയ്ക്കും മധ്യേയാ-
യുണ്ടായിരുന്നൊരു കൊച്ചു രാജ്യം.

ചുറ്റും കടലലകൾ കൊണ്ടരഞ്ഞാണം
ചുറ്റിയ പോലൊരു ദ്വീപു രാജ്യം.

ഏറെപ്പുകൾ പെറ്റൊരവിടുത്തെ ഭൂപതി-
ക്കിറയവനേകി രണ്ടാൺ മക്കളെ.

ശിക്ഷണം നന്നായ് ലഭിച്ചതിനാലവർ
ലക്ഷണമൊത്ത കുമാരന്മാരായ്.

വലിയവൻ ഷഹരിയാർ രാജ്യം ഭരിക്കുമ്പോ-
ളിളയവൻ ഷാഹ്സമാൻ ദേശം വിട്ട്

ദൂരെ സമർഖന്ദിലേക്കു പോയവിടുത്തെ-
യരചനായ് പ്രജകളെ കാത്തു പോന്നു.

കാലമതിൻ മുറയ്ക്കങ്ങിനെ ഭൂമിയെ
വലയം വെച്ചതിശീഘ്രം പാഞ്ഞു പോയി.

സൂര്യനുദിച്ചസ്തമിച്ചു ദിനരാത്രം
മാറി വന്നിരുപതു വർഷങ്ങളായ്.

ഷഹരിയാർ രാജകുമാരനന്നേരത്ത്
ഷാഹ്സമാനെക്കാണാനാശ തോന്നി.

ഉടനെയാ നൃപനൊരു ദൂതനെയനുജന്റെ
കുടിയിലേക്കന്നു പറഞ്ഞു വിട്ടു.

അനിയനാ ദൂതു കൈപ്പറ്റിയ പാടെയ
ന്നനുചരന്മാർക്കൊപ്പം യാത്രയായി.

കൊട്ടാരം വിട്ടധികം ദൂരം ചെന്നില്ല
പെട്ടെന്നയാളൊരു കാര്യമോർത്തു.

ജ്യേഷ്ഠൻ കുമാരനു നൽകുവാനായ് വച്ച
വൈഢൂര്യ മാല മറന്നു പോയി.

തിരികെയന്തപ്പുരം തന്നിൽ പ്രവേശിച്ച
നേരമയാളൊരു കാഴ്ച കണ്ടു;

പട്ടമഹിഷിയൊരടിമക്കൊപ്പം സ്വന്തം
കട്ടിലിൽ സുഖമായ് ശയിച്ചീടുന്നു.

വെള്ളിടി വെട്ടിയതു പോലയാളുടെ-
യുള്ളിലൊരു കൊള്ളിയാൻ മറഞ്ഞു.

പെട്ടെന്നുറയിൽ നിന്നൂരിയ വാൾ കൊണ്ട്
വെട്ടി നുറുക്കി രണ്ടധമരെയും.

*                      *                      *

പിന്നീടു കൂടെപ്പിറപ്പിന്റെ മന്ദിരം
തന്നിലണഞ്ഞൊരനന്തരവൻ

വല്ലാതെ ദു:ഖിച്ചും ക്ഷീണിച്ചും കണ്ടപ്പോൾ
വല്ലായ്മ തോന്നി വല്ല്യേട്ടനന്ന്.

നാടും വീടും വിട്ട് വന്നതു കൊണ്ടാകാം
നായാടിയാൽ ശോകം മാഞ്ഞു പോകാം

ഇത്ഥം നിരൂപിച്ച സോദരനനുജനോ-
ടർത്ഥിച്ചു വേട്ടയ്ക്കു കൂടെപ്പോരാൻ.

ഉള്ളിലൊരു കടൽ മൊത്തവുമായല-
തല്ലുമൊരാൾക്കെന്തു മൃഗയാവേശം?.

ഇല്ല ഞാനില്ലങ്ങു പോയ് വരൂവെന്നയാൾ
ചൊല്ലിയപ്പോളേട്ടൻ കാടു കേറി.

*                      *                      *
സോദരൻ പോയതിൻ  പിറകെയക്കോയിലി-
ന്നുദ്യാനത്തിൽ കണ്ടോരശ്ലീലങ്ങൾ

തെല്ലൊന്നുമല്ലയാളെയാശ്ചര്യത്തിന്റെ
മുൾമുനയിൽ കൊണ്ടു നിർത്തിയത്.

ഇരുപതു വെപ്പാട്ടിമാർക്കൊപ്പമിരുപത്
ഭൃത്യന്മാരാഭാസ നൃത്തം വെച്ചു.

കൂടെ മസ്ഊദെന്നൊരടിമയ്ക്കൊപ്പം രതി
ക്രീഡയിൽ രാജ്ഞിയും പങ്കു കൊണ്ടു.

ഇവിടെയിതെങ്കിലെനിക്കെന്റെ ദു:ഖങ്ങ
ളെവിടെയതൊക്കെയും ചെറുതാണല്ലോ!ശുഷ്കമല്ലോ.

ഇങ്ങനെയോരോന്നു ചിന്തിച്ചോരാ രാജൻ
സംഗതികൾ ജ്യേഷ്ടനോടു ചൊന്നു.

നേരിട്ടു കാണുന്നതല്ലാത്തതൊന്നും ഞാൻ
നേരാണെന്നു വിശ്വസിക്കില്ലെന്ന്

ആണയിട്ടതിനാലിരുവരുമാളുകൾ
കാണാതെയൊന്നിച്ചൊളിച്ചിരുന്നു.

എല്ലാം നേരിൽ കണ്ട നേരം കുമാരന്മാർ
തെല്ലുമമാന്തിച്ചില്ലോടിപ്പോകാൻ.

ഇവ്വിധമൊരു രാജ സേവയേക്കാൾ മെച്ചം
ജീവിതം തന്നെ വെടിയലല്ലോ.

ഏവമുര ചെയ്ത രണ്ടു പേരും ദൂരെ-
യെവിടേക്കെന്നില്ലാതെ പോയ്മറഞ്ഞു.

ഏറെ ദിനരാത്രങ്ങളലഞ്ഞവസാന-
മൊരു കടൽ തീരത്തു ചെന്നു പെട്ടു.

അവിടെയുള്ളൊരു വൻ മരത്തിൻ ചുവട്ടിലാ-
യവരിരു സോദരർ വിശ്രമിച്ചു.

പെട്ടെന്നു കടലിൽ നിന്നൊരു ശബ്ദം കേട്ടവർ
ഞെട്ടിത്തരിച്ചങ്ങൊളിച്ചിരുന്നു.

വലിയൊരു ജിന്നാഴിക്കടിയിൽ നിന്നും മെല്ലെ-
ത്തലയുമുയർത്തി നിവർന്നു നിന്നു.

മണ്ടിയവർ രണ്ടും കേറി മരത്തിന്റെ
മണ്ടയിൽ ചെന്നു പതുങ്ങി നിന്നു.

വെള്ളത്തിൽ നിന്നുയർന്നു വന്ന ജിന്നിന്റെ
യുള്ളം കൈയ്യിലൊരു പെട്ടി തൂങ്ങി.

വൃക്ഷത്തിൽ ചുവടെയിരുന്നു കൊണ്ടാ ഭൂതം
സൂക്ഷിച്ചു പെട്ടി തുറന്നു നോക്കി.

അപ്പോഴൊരു കൊച്ചു സുന്ദരിപ്പെൺകൊടി
തപ്പോയെന്നോതിപ്പുറത്തു വന്നു.

അവളുടെ പൂവു പോലുള്ള മടിത്തട്ടി-
ലവനന്നു തലയും ചായ്ച്ചങ്ങുറങ്ങി.

അന്നേരം വൃക്ഷത്തിന്നുച്ചിയിൽ നോക്കിയ
സുന്ദരി കണ്ടു കുമാരന്മാരെ.

ആംഗ്യം കാണിച്ചവളാജ്ഞാപിച്ചവരോടി-
റങ്ങി വരാനല്ലേൽ ജിന്നുണരും.

പേടിച്ചരണ്ടവർ രണ്ടു പേരുമുട-
നടിയിലേക്കപ്പോഴുതിർന്നിറങ്ങി.

നിർലജ്ജം ചൊന്നവൾ നിങ്ങളെന്നിംഗിതം
പൂർത്തീകരിക്കണമിപ്പോൾ തന്നെ.

എന്തിനു വേണ്ടി നാമോടിപ്പോന്നോവതു
പിന്തുടരുന്നിപ്പോഴും നമ്മളെ

എന്നേവം ചിന്തിച്ചമാന്തിച്ചു നിന്നപ്പോൾ
ചൊന്നവൾ ജിന്നെയുണർത്തുമെന്ന്.

പൂച്ചക്കു മുമ്പിലെ എലിയെപ്പോലവരന്ന്
ഓച്ഛാനിച്ചെല്ലാമനുസരിച്ചു.

ഒടുവിലാ രജകുമാരന്മാരോടവൾ
തേടിയൂരിത്തരാൻ മോതിരങ്ങൾ.

അവരിരുവരുമതു നൽകിയ പാടെയ-
ന്നവളൊരു മാല പുറത്തെടുത്തു.

അഞ്ഞൂറ്റിയെഴുപത് മോതിരങ്ങളാൽ നി-
റഞ്ഞൊരു മാല വെട്ടിത്തിളങ്ങി.

ഒപ്പം കിടന്നവരിൽ നിന്നുമായ് കവർ-
ന്നൊപ്പിച്ചതാണവയെന്നോതിയാൾ.

ഇവയൊക്കെയീ മണ്ടനിഫ്രീത്തിനെ പറ്റി-
ച്ചവയാണെന്നുമവൾ കൂട്ടിച്ചേർത്തു.

വേളി കഴിഞ്ഞാദ്യ രാത്രിയീ കശ്മലൻ
തോളിലിട്ടെന്നെ റാഞ്ചിക്കൊണ്ടു പോയ്.

പിന്നീടു പെട്ടിയിൽ പൂട്ടിയെറിഞ്ഞെന്നെ
ഇന്നിക്കാണുന്നൊരാഴക്കടലിൽ.

ഭൂതത്തിൻ ഗതിയിതാണെങ്കിൽ നമുക്കുള്ള
വിധിയെത്ര നിസ്സാരമെന്നുരത്ത്

രണ്ടു കുമാരന്മാരും മരുഭൂമികൾ
താണ്ടിയൊടുക്കം കൊട്ടാരം പൂകി.

കണ്ടിച്ചവരാദ്യം രാജ്ഞിയുടെ ഗളം,
തുണ്ടു തുണ്ടാക്കി ഭൃത്യന്മാരേയും.
*                      *                      *

പിന്നീടു ഷഹരിയാരോരോ നാളോരോരോ
കന്യകമാരെയും വേട്ടു പോന്നു.

ആദ്യത്തെ രാത്രി തന്നെയവരോടൊപ്പ-
മന്തിയുറങ്ങുംകശാപ്പു ചെയ്യും.

നിർദ്ദയം സ്ത്രീകളെയിവ്വിധം രാജാവു
നിഗ്രഹിക്കുന്നതു കണ്ട ജനം

പെൺ മക്കളെയും കൂട്ടി നാടു വിട്ടു പോയ്
പെണ്ണുങ്ങളെപ്പിന്നെക്കിട്ടാതെയായ്.

ക്രൂദ്ധനാം രാജാവ് മന്ത്രിയോടായോതി
വധുവിനെയുടനെയെത്തിച്ചു തരാൻ

എവിടേയ്ക്കു ഞാനിനി മങ്കമാരെത്തേടി
പോവുമെന്നു മന്ത്രിയാധി പൂണ്ടു.

തലയും പുകഞ്ഞങ്ങിനെയാലോചിക്കവേ
ചൊല്ലിയന്നു മകൾ ഷഹറാസാദ്.

പോകാനെനിക്കനുവാദം തരൂ താതാ-
യേകനനുഗ്രഹിക്കും പോയ് വരാം.

ഇനിയിവൾ പ്രാണത്യാഗം ചെയ്താലതു വിശ്വാ-
സിനികൾക്കായുള്ളൊരു ബലിയല്ലയോ?.

സ്നേഹ സമ്പന്നനാമച്ഛനന്നോതിയ-
ത്തന്വിയോടു നീ കേളെൻ പുത്രികേ;

പണ്ടൊരു കഴുതയ്ക്കും കാളക്കുമിടയിലാ

യുണ്ടായ ഗതിയെൻ മൾക്കു വരാം.

Next
(കർഷകന്റെ കഴുതയും കാളയും)